Saturday, October 6, 2012

മോവോ സേതുങും ശത്രുവും

ബദ്ധവൈരി അഥവാ കടുത്ത എതിരാളി ഒരാള്‍ക്ക്‌ ഉണ്ടെങ്കില്‍ അയാള്‍  ദത്തശ്രദ്ധനായിരിക്കും എന്ന ഒരു സത്യം ഉദാഹരണ സഹിതം റോബര്‍ട്ട് ഗ്രീനിന്റെ അധികാരത്തിന്റെ 48 നിയമങ്ങള്‍ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

അഭിപ്രായമാത്സര്യവും ശത്രുക്കളോടു നേരിടാന്‍ സദാ പുലര്‍ത്തിയിരുന്ന ജാഗ്രതയും ആയിരുന്നു മാവോ സേതുങ് എന്ന നേതാവിന്റെ അനന്യമായ കഴിവ് എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല.
ചൈനയില്‍ നാഷണലിസ്റ്റുകളും മാവോ സേതുങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മില്‍ ആഭ്യന്തരകലഹം നടക്കുന്നതിനിടയിലാണ്‌ 1937-ല്‍ ജപ്പാന്‍ ചൈനയില്‍ കടന്നാക്രമണം നടത്തിയത്‌.

പരാജയഭീതി തോന്നിയ ഒരു പറ്റം കമ്യൂണിസ്റ്റുകള്‍ മാവോയുടെ മുന്‍പാകെ ഒരു നിര്‍ദ്ദേശം വെച്ചു.  എന്തെന്നാല്‍ ജപ്പാനോടു നേരിടാന്‍ നാഷണലിസ്റ്റുകള്‍ മതി, കമ്യൂണിസ്റ്റുകള്‍ ഒഴിഞ്ഞുനില്‍ക്കാം, ഈ ഇടവേളയില്‍ കമ്യൂണിസ്റ്റുകള്‍ക്കു കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാം എന്നതായിരുന്നു നിര്‍ദ്ദേശം.  എന്നാല്‍ ഈ നിര്‍ദ്ദേശം മാവോയ്‌ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല.
ചൈന മാതിരിയുള്ള ഒരു വലിയ രാജ്യത്തെ ജപ്പാന്‌ അത്രപെട്ടെന്നൊന്നും കീഴടക്കാന്‍ കഴിയില്ല എന്നു മാവോയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഈ കാലമത്രയും കമ്മ്യൂണിസ്റ്റുകള്‍ സമരമുഖത്തില്ലാതെയിരുന്നാല്‍ അതു അവരെ അലസന്‍മാരാക്കുമെന്നു മാവോയ്ക്കു അറിയാമായിരുന്നു.  മാത്രമല്ല,ഒരു ഇടവേളയുണ്ടായാല്‍ ജപ്പാന്‍ പരാജിതരായിപോയി കഴിഞ്ഞ് പിന്നീടു നാഷണലിസ്റ്റുകളോട് എതിരിടാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഊര്‍ജ്ജവും ആര്‍ജ്ജവവും നഷ്ടപ്പെടുമെന്നും മാവോ കരുതിയിരുന്നു.
അതിനു പുറമേ,  പ്രബലശക്തികളായ ജപ്പാനോട് എതിരിടുന്നതു വഴി പൊതുവേ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന കമ്യൂണിസ്റ്റ് ശക്തിക്ക്‌ ശക്തമായ ഒരു പരിശീലനം ലഭിക്കുമെന്നും മാവോ പ്രതീക്ഷിച്ചു.  മാവോയുടെ പ്രതീക്ഷകളെ അപ്പാടെ ശരിവെക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചതെല്ലാം.  ജപ്പാന്‍ ചൈനയില്‍ നിന്നും പരാജിതരായി പിന്‍മാറിയപ്പോഴേക്കും നാഷണലിസ്റ്റുകളെപ്പോലും നിര്‍വീര്യമാക്കാന്‍ പാകത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ശക്തരായി കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ജപ്പാന്‍ പ്രതിനിധി ചൈന സന്ദര്‍ശിച്ചപ്പോള്‍ ചൈനയുടെ മേല്‍ ജപ്പാന്‍ നടത്തിയ കടന്നാക്രമണത്തിനു മാപ്പു ചോദിച്ചപ്പോള്‍ മാവോ സേതുങ്ങ് പറഞ്ഞത് ഇപ്രകാരമാണ്‌:  'യഥാര്‍ഥത്തില്‍ നിങ്ങളോട് ഞാന്‍ നന്ദി ആണ്‌ അറിയിക്കേണ്ടത്‌.  എന്തെന്നാല്‍ ജപ്പാനെ പോലെ ശക്തനായ ഒരു എതിരാളി ഇല്ലായിരുന്നുവെങ്കില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇത്രമാത്രം വളരുകയോ ശക്തി പ്രാപിക്കുകയോ ചെയ്യുമായിരുന്നില്ല." ശക്തനായ എതിരാളിയെ പ്രതിരോധിക്കാന്‍ ഇല്ലെങ്കില്‍ വ്യക്തിയോ സംഘമോ ഒരു പരിധിക്കപ്പുറത്തേക്കു വളരുകയില്ല.
ഒരിക്കലും തോല്‍പ്പിക്കാനാകില്ല എന്നുറപ്പുള്ള എതിരാളിയുമായി യുദ്ധം ചെയ്യരുത്.  എന്നാല്‍ ചൈനയെപ്പോലെ ഒരു വലിയ രാജ്യത്തെ തോല്പ്പിക്കാന്‍ ജപ്പാനു കഴിയില്ല എന്നു മാവോയ്ക്ക് ശരിക്കും ഉറപ്പുണ്ടായിരുന്നു.  

 ശക്തനായ ഒരു എതിരാളി ഇല്ലായെങ്കില്‍ മുന്നോട്ടു വളരാനുള്ള സമരവീര്യം ക്ഷയിക്കും എന്നു മാത്രമല്ല ചിലപ്പോള്‍ സൌകര്യാര്‍ഥം നാമമാത്രമായ ഒരു എതിരാളിയില്‍ തങ്ങളെ തളച്ചിടപ്പെടുകയോ, അല്ലെങ്കില്‍ കൂട്ടത്തിലുള്ള ഒരാളില്‍ നിന്നു തന്നെ ശത്രുവിനെ കണ്ടെത്തുകയോ ചെയ്യും എന്നും മാവോ കരുതിയിരുന്നു.  അതുകൊണ്ടാണ്‌ ജപ്പാന്റെ പിന്‍തിരിയലിനു ശേഷവും സോവ്യറ്റ് യൂണിയനുമായും അമേരിക്കയുമായി ചൈന പുലര്‍ത്തിപ്പോന്ന അഭിപ്രായവ്യത്യാസങ്ങളെ മാവോ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്. 
ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ ചൈനയുടെ ദേശീയതാത്പര്യവുമായി ഇഴചേര്‍ക്കുകയും കൃത്യമായ എതിരാളികളെ സമയാസമയങ്ങളില്‍ നിര്‍വചിക്കപ്പെടുകയും ചെയ്തതു വഴി ചൈനയിലെ കമ്മ്യൂണിസ്റ്റ് ശക്തികളെ എന്നും സചേതനമാക്കി നിര്‍ത്താന്‍ മാവോയ്ക്കു കഴിഞ്ഞിരുന്നു.

ഈ ഉദാഹരണത്തിലൂടെ പറയുന്നത്:  തന്റെ കര്‍മ്മമണ്ഡലത്തില്‍ ഒരു എതിരാളി ഉണ്ടായിരിക്കുക എന്നത് വിഷമം ഉണ്ടാക്കേണ്ട ഒന്നല്ല. മറിച്ച് സൌഹൃദം നടിക്കുകയും പരോക്ഷമായി ശത്രുത കാട്ടുകയും ചെയ്തു ഒളിഞ്ഞിരിക്കുന്ന ശത്രുവിനേക്കാള്‍ തെളിഞ്ഞു കാണുന്ന പ്രത്യക്ഷശത്രു നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും
അധികാരം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ശത്രു എപ്പോഴും സ്വീകാര്യനായിരിക്കും. കാരണം ഈ ശത്രുവിനെ ഉപയോഗിച്ച് അവര്‍ക്കു കൂടുതല്‍ അധികാരങ്ങളിലേക്കും പ്രശസ്തിയിലേക്കും എത്താന്‍ കഴിയും.

1 comment:

  1. ഒരു ശത്രു എപ്പോഴും കൂടെ ഉണ്ടായിരിക്കണം.

    ReplyDelete