Wednesday, September 26, 2012

സൌഹൃദത്തിനിടയിലെ അപ്രിയസത്യങ്ങള്‍

അധികാരങ്ങളുടെ തലങ്ങളെക്കുറിച്ചു പറയുന്ന ഈ ഭൂമികയില്‍ ഒരല്പം സുഹൃത്‌ വിചാരം.

ഈ ലോകം നന്ദികെട്ടവരുടേതു കൂടിയാണ്‌. ഈ നിര്‍ദയലോകത്ത്‌ പലപ്പോഴും ആശ്വാസം സുഹൃത്തുക്കള്‍ മാത്രമാണ്‌. സൌഹൃദത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്‌ എത്ര വര്‍ണ്ണിച്ചാലാണു മതിയാവുക. എല്ലാ ബന്ധങ്ങള്‍ക്കിടയിലും അല്‍പ്പം അകല്‍ച്ച സൂക്ഷിക്കുന്ന നമ്മള്‍ പലപ്പോഴും സൌഹൃദത്തിന്റെ കാര്യത്തില്‍ ആ അകല്‍ച്ച...
യെ മറന്നേ പോകുന്നു. ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്..എല്ലാ ബന്ധങ്ങള്‍ക്കിടയിലും അല്‍പ്പം വിടവു വേണം ആ വിടവുകള്‍ക്കുള്ളില്‍ ആനന്ദം നൃത്തം ചെയ്യും.

സൌഹൃദത്തിന്റെ മാറ്റു കുറക്കുന്ന എന്തെങ്കിലും എഴുതുക എന്നതു ഇവിടെ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും തൊഴില്‍ മേഖലയില്‍ സൌഹൃദം കൊണ്ടുണ്ടാകാവുന്ന ചില അപകട സാധ്യതകള്‍ എഴുതുകയാണ്‌.

പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടില്ലേ, അവനെ ഞാന്‍ ആണ്‌ ഈ നിലയിലെത്തിച്ചത്, എന്നിട്ടും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോ എന്ന്‌? എന്തുകൊണ്ടാണ്‌ നിങ്ങള്‍ വിശ്വസിച്ചിരുന്ന സുഹൃത്ത് നിങ്ങളുടെ ജോലി പങ്കിടുമ്പോഴോ, ഒരു ജോലി ഏല്‍പ്പിക്കുമ്പോഴോ വേരൊരു ആളായി മാറി എന്നു നിങ്ങള്‍ക്കു തോന്നുന്നത്?

ഇതിന്റെ കാരണം അവിശ്വസനീയമെന്നു തോന്നാം, പക്ഷേ സുഹൃത്തിനൊടു നിങ്ങള്‍ കാട്ടുന്ന ദയ ആണു നിങ്ങളുടെ സുഹൃത്തിനെ വ്യത്യസ്തനാക്കുന്നത്‌. ഒരു ദയയുടെ ബാധ്യത വളരെ നിര്‍ദയമായ അവസ്ഥയിലേക്കു നീങ്ങുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.

നിങ്ങള്‍ ഒരു സ്ഥാപനമോ സംരഭമോ തുടങ്ങുമ്പോള്‍ കൂടുതല്‍ വിശ്വാസത്തോടെ കാര്യങ്ങള്‍ ഏല്‍പ്പിക്കാനാവുക ഉത്തമസുഹൃത്തുക്കളെ തന്നെയാണ്‌. ഒരു കൂട്ടായി, തന്റെ സ്ഥാനത്തു നിന്നു കാര്യങ്ങള്‍ നോക്കാന്‍ അപരിചിതനായ ഒരാളെ കണ്ടെത്തുന്നതിനേക്കാളും എപ്പോഴും അഭികാമ്യം ഉത്തമ സുഹൃത്തുക്കളെ അതേല്‍പ്പിക്കുക എന്നതാണ്‌.

പക്ഷേ ഇങ്ങനെ ചെയ്യുന്നതിനു മുന്നെ നിങ്ങളുടെ സുഹൃത്തിനെ നിങ്ങള്‍ എത്രമാത്രം അറിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പല സുഹൃത്തുക്കളും നിങ്ങളുടെ അഭിപ്രായത്തോടു ചേര്‍ന്നു നില്‍ക്കുന്നത്‌ ഒരു നീരസം ഒഴിവാക്കാനോ, അല്ലെങ്കില്‍ വെറുതെ അപ്രീതിയുണ്ടാക്കേണ്ട എന്നു കരുതിയോ ആയിരിക്കും. അവരിലെ അസുന്തഷ്ടമായ മനസ്സിനെ മൂടിവെച്ചായിരിക്കും പലപ്പോഴും നിങ്ങളുടെ മുന്നില്‍ സന്തോഷവാന്‍മാരായി പെരുമാറുക. നിങ്ങള്‍ പറയുന്ന തമാശകളും നിങ്ങളുടെ മാനസികോല്ലാസത്തിനുതകിയ കാര്യങ്ങളും സുഹൃത്തുക്കളോട്‌ പങ്കുവെക്കുമ്പോള്‍ ചേര്‍ന്നു ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവരില്‍ പലരും അവരിലെ അസുന്തഷ്ടമായ മനസ്സിനെ മറച്ചുവെച്ചുകൊണ്ടാകും നിങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നത്‌.

നിങ്ങളുടെ കഴിവിലും രുചിയിലും അത്‌ഭുതം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കളില്‍ പലരും പലപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരിക്കും കൂടെ നില്‍ക്കുന്നത്‌.

നിങ്ങളുടെ സ്ഥാപനത്തിലേക്കു ഒരു സുഹൃത്തിനെ ജോലിയിലേക്കു എടുക്കുമ്പോള്‍ ക്രമേണ മാത്രമേ ആ സുഹൃത്തില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ഥ സ്വഭാവം മനസ്സിലക്കാന്‍ കഴിയൂ.

ഒരു ജോലിയില്‍ എവിടെയും സ്വന്തം കഴിവിന്റെ ഔന്നത്യം ഉണ്ടായിരിക്കണം എന്നു ആഗ്രഹിക്കാത്ത ആരാണുള്ളത്? നിങ്ങളുടെ ദയാവായ്പിലൂടെ ലഭിച്ച ജോലി നിങ്ങളുടെ സുഹൃത്തില്‍ ക്രമേണ ദുസ്സഹമായ ഒരു അടിച്ചമര്‍ത്തലായി അനുഭവപ്പെട്ടു തുടങ്ങും.

താന്‍ ഒരു സുഹൃത്തായതുകൊണ്ടാണ്‌, അല്ലാതെ തന്റെ കഴിവുകൊണ്ടല്ല ഈ ജോലി ലഭിച്ചത് എന്ന തോന്നല്‍ ഒരുവശത്ത്. അതിനു പുറമേ, നിങ്ങളോടു പുലര്‍ത്തേണ്ടുന്ന കടപ്പാടിന്റെ ഭാരം വേറേയും. അസ്വസ്ഥമാക്കപ്പെടുന്ന മനസ്സില്‍ നിന്നും അതോടെ സൌഹൃദം പടിയിറങ്ങിത്തുടങ്ങും. കാരുണ്യം കൊണ്ടോ, സഹതാപം കൊണ്ടോ സഹായിച്ച സുഹൃത്ത് അതോടെ നഷ്ടപ്പെടുന്നു. എന്നു മാത്രമല്ല, നിങ്ങളോട്‌ വെറുപ്പു സൂക്ഷിക്കുന്ന ഒരാളായി ഈ സുഹൃത്ത് രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഇത്തരം സുഹൃത്തുക്കളില്‍ നിന്നും ഒരു ശത്രുവിനെപ്പോലെ നേരിട്ടുള്ള ആക്രമണം നിങ്ങളുടെ നേരെ ഉണ്ടാകില്ല എന്നതാണ്‌ ഇതിലെ വേദനിപ്പിക്കുന്ന സത്യം. അല്‍പ്പം അവിശ്വാസ്യത, ചെറിയ രീതിയിലെ നിരാശകള്‍, നിങ്ങളോടുള്ള അല്‍പ്പം അസൂയ ഇതെല്ലാം ചേര്‍ന്നു ക്രമേണ നിങ്ങള്‍ക്കിടയിലെ സൌഹൃദം മങ്ങിത്തുടങ്ങും. ഈ അവസരത്തില്‍ എത്രമാത്രം ആനുകൂല്യങ്ങള്‍ നിങ്ങളുടെ സുഹൃത്തിനു കൊടുക്കുന്നുവോ, അതെല്ലാം തന്റെ അവകാശങ്ങള്‍ മാത്രമാണെന്ന തോന്നലിലേക്കു കാര്യങ്ങള്‍ മാറുകയും കൊടുക്കുന്ന ആനുകൂല്യങ്ങള്‍ക്കു പ്രത്യുപകാരമായി കൂടുതല്‍ നന്ദികേടിലേക്കു കാര്യങ്ങള്‍ നീങ്ങുകയും ചെയ്യും.

ഇത്തരം നന്ദികേടുകളുടെ നിരവധി കഥകള്‍ ചരിത്രത്താളുകളില്‍ വേദനയുടെ പര്യായമായി കിടപ്പുണ്ട്. ഈ പേജില്‍ മുന്‍പെഴുതിയ മൈക്കിള്‍ മൂന്നാമന്റെ കഥ ഇത്തരം ഒരു നന്ദികേടിന്റെ കഥയായിരുന്നു. ചരിത്രത്തിലെ ഈ കഥകളെല്ലാം കണ്‍മുന്നിലുണ്ടെങ്കിലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഒരു സുഹൃത്തിനെ നിങ്ങളുടെ സ്ഥാപനത്തില്‍ ഒരേ പദവിയില്‍ ജോലി ചെയ്യാന്‍ കൂടെ കൂട്ടുമ്പോള്‍, അന്നേവരെ നിങ്ങള്‍ക്കു ആ സ്ഥാപനത്തിലുണ്ടായിരുന്ന അധികാരത്തെ അതു പരിമിതപ്പെടുത്തും. അത്തരം ഒരുപാടു സംഭവങ്ങള്‍ അനുഭവസ്ഥരില്‍ നിന്നും അറിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ സുഹൃത്ത് നിങ്ങളെ എല്ലാ കാര്യത്തിലും സഹായിച്ചേക്കാം. പക്ഷേ ജോലിയിലെത്തിക്കഴിഞ്ഞാല്‍ തന്റെ തടം ഉറപ്പിക്കുക എന്ന വലിയ ഒരു ദൌത്യം എല്ലാവരിലും ഉണ്ട്. ഇത് നിങ്ങളുടെ സുഹൃത്തിലുമുണ്ട്. തടമുറച്ചുകഴിഞ്ഞാലോ, പിന്നെ വളരണമെങ്കില്‍ അതിനു മതിയായ സാഹചര്യം വേണം. നിങ്ങളോടുള്ള കടപ്പാടിന്റെ നിഴല്‍ ആ വളര്‍ച്ചക്കു വലിയ ഒരു ബാധ്യത ആയി മാറും. ഇത്തരം സാഹചര്യങ്ങളിലാണ്‌ സൌഹൃദത്തിനുമേലും നിഴല്‍ പരക്കുന്നത്‌.

തൊഴില്‍മേഖലയില്‍ സൌഹൃദത്തേക്കാള്‍ പ്രാധാന്യം ഒരാളുടെ കഴിവിനും കാര്യക്ഷമതയ്‌ക്കുമാണ്‌. എല്ലാ തൊഴില്‍ മേഖലയിലും വ്യക്തികള്‍ തമ്മില്‍ ഒരു ചെറിയ അകലം സൂക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. നിങ്ങള്‍ ഒരു സ്ഥാപനത്തിലെത്തിയിരിക്കുന്നത്‌ ജോലി ചെയ്യാനാണ്, അല്ലതെ സൌഹൃദം വളര്‍ത്താനോ സംരക്ഷിക്കാനോ അല്ല. നിങ്ങളുടെ കാര്യക്ഷമതയെ നോക്കിയാണ്‌ ആ സ്ഥാപനത്തിലെ നിങ്ങളുടെ നിലനില്‍പ്പ്, അല്ലാതെ സൌഹൃദം നോക്കിയല്ല. കൂടുതല്‍ അവസരങ്ങളിലേക്കു പോകാന്‍ സൌഹൃദം ഒരു ബാധ്യത ആകുന്നിടത്തു എല്ലാം അവസാനിക്കും എന്നു മാത്രമല്ല ക്രമേണ അതു ശത്രുതയിലേക്കു നടന്നുപോവുകയും ചെയ്യും.

നിങ്ങളുടെ സുഹൃത്തിനു നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ കാര്യക്ഷമതയും കഴിവും ഇല്ലെങ്കിലും അഥവാ അതു കൂടുതല്‍ ആണെങ്കിലും അതു സൌഹൃദത്തെ കൊല്ലുക തന്നെ ചെയ്യും. കാരണം നിങ്ങള്‍ നല്‍കിയ കരുണ്യം നിങ്ങളെ അതു പരിമിതപ്പെടുത്തുന്നു.

സൌഹൃദം സൌഹൃദത്തിനായി മാത്രം സൂക്ഷിക്കുക, തൊഴില്‍ മേഖലയില്‍ നൈപുണ്യവും കാര്യക്ഷമതയും ഉള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക. സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സൌഹൃദത്തിന്റെ പേരില്‍ ചെയ്യാതിരിക്കുകയോ, സുഹൃത്ത് ചെയ്തുകൊള്ളുമെന്നു കരുതി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യരുത്.

നിങ്ങളുടെ സുഹൃത്തില്‍ നിന്നും കൂടുതല്‍ കൃതജ്ഞത പ്രതീക്ഷിക്കാതിരിക്കുക, അപ്പോള്‍ അവര്‍ കാണിക്കുന്ന ചെറിയ നന്ദി പോലും നിങ്ങളെ വല്ലാതെ സന്തുഷ്ടരാക്കും.
 
(അധികാരത്തിന്റെ 48 നിയമങ്ങളില്‍ നിന്നും)

1 comment:

  1. സൌഹൃദം സൌഹൃദത്തിനായി മാത്രം സൂക്ഷിക്കുക, തൊഴില്‍ മേഖലയില്‍ നൈപുണ്യവും കാര്യക്ഷമതയും ഉള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക. സ്വയം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സൌഹൃദത്തിന്റെ പേരില്‍ ചെയ്യാതിരിക്കുകയോ, സുഹൃത്ത് ചെയ്തുകൊള്ളുമെന്നു കരുതി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യരുത്

    ReplyDelete